Ind disable

Sunday, April 11, 2010

കാന്‍സര്‍ മുന്നേ തിരിച്ചറിയാം

ജൂണ്‍12ന്റെ സെല്‍ ജേര്‍ണലില്‍ പ്രസിദ്ധികരിച്ച പുതിയ കണ്ടെത്തലുകള്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ വഴിതിരിവ് സൃഷ്ടിക്കുമോ?

"ഓട്ടോഫാജി” എന്നത് കോശങ്ങള്‍ അതിന്റെ ഉള്ളിലുള്ള വസ്തുക്കളെ സ്വയം നശിപ്പിക്കുന്ന പ്രക്രിയയെയാണ്. ഇതിനെ സഹായിക്കുന്നത് “ആത്മഹത്യ സഞ്ചി” എന്ന് പറയുന്ന ലൈസോസോമുകളാണ്.

കോശങ്ങള്‍ പ്രതികൂല സാഹചര്യത്തില്‍ പിടിച്ച് നില്‍ക്കുവാനായി കോശത്തിനുള്ളിലെ നശിക്കപ്പെട്ട ഭാഗങ്ങളെ ഭക്ഷിച്ച് അതില്‍ നിന്നും ഊര്‍ജ്ജം കണ്ടെത്തുന്നത് ഓട്ടോഫാജി എന്ന പ്രതിഭാസത്തിലൂടെയാണ്. അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഐലീന്‍ വൈറ്റിന്റെ മേല്‍നോട്ടത്തില്‍ അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനായ ഡോ. റോബിന്‍ മാത്യുവിന്റെയും കൂട്ടരുടെയും പുതിയ കണ്ടെത്തലുകള്‍ ശാസ്ത്ര വീക്ഷണം മറ്റൊരു ദിശയിലേയ്ക്ക് തിരിച്ചിരിക്കുന്നു.

കോശങ്ങളില്‍ ചിതറി കിടക്കുന്ന “പ്രവര്‍ത്തനക്ഷമമല്ലാത്ത” പ്രോട്ടീനുകളെ പി62 എന്ന പ്രോട്ടീന്‍ ശേഖരിക്കുന്നു. ചുരുക്കത്തില്‍ പി62 “ചവറ് പെറുക്കി”യാണ്. പി62ന് മൂന്ന് ഡൊമൈനുകള്‍ ഉണ്ട്. അതില്‍ ഒന്നാണ് “ചവറുകള്‍” പെറുക്കുന്നത്. രണ്ടാമത്തേത് ഇങ്ങനെ വരുന്ന പി62 പ്രോട്ടീനുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. അതായത് പി62കള്‍ കൂടി ചേര്‍ന്ന് ഒരു കൂട്ടമായി മാറൂന്നു. മൂന്നാമത്തെ ഡൊമൈന്‍ ഈ കൂട്ടങ്ങളെ ഒരു കുഴലിലൂടെ (ഓട്ടോഫാജിസോണ്‍) ലൈസോസോമില്‍ എത്തിക്കുന്നു. ഇതാണ് സാധാരണ നിലയില്‍ കോശങ്ങളില്‍ നടക്കുന്നത്.

എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ ഓട്ടോഫാജി നടക്കുന്നില്ല എങ്കില്‍ പി62 പ്രോട്ടീന്‍ കൂട്ടങ്ങള്‍ “ചവറുകളുമായി” കോശത്തില്‍ തന്നെ കിടക്കുന്നു. ഇത് കോശത്തെ മലിനമാക്കുകയും, ഡി.എന്‍.എ.യ്ക്ക് കേടുവരുത്തുകയും, ട്യൂമര്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ക്യാന്‍സര്‍ ബാധിച്ച സ്ഥലങ്ങളില്‍ പി62 പ്രോട്ടീനുകള്‍ വര്‍ദ്ധിക്കുന്നതായിട്ടാണ് ഡോ. റോബിനും കൂട്ടരും കണ്ടെത്തിയത്. അതായത് ടിഷ്യുവില്‍ പി62 പ്രോട്ടീനുകള്‍ വര്‍ദ്ധിച്ചാല്‍ ക്യാന്‍സറിന് കാരണമാകും. ചുരുക്കത്തില്‍ പി62നെ ഒരു ബയോമാര്‍ക്കര്‍ ആയി കാണാം എന്നതാണ് ഇവരുടെ ഗവേഷണ ഫലം ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ഇപ്പോള്‍ തരംഗമാക്കിയിരിക്കുന്നത്.

ഇത് കൂടാതെ പി62നെ ലക്ഷ്യമാക്കിയുള്ള മരുന്നുകള്‍ വികസിപ്പിക്കാം എന്നുള്ളതും ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ കുതിപ്പിന് കാരണമാകും.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഭീകരനായ ക്യാന്‍സറിനെ മുങ്കൂട്ടി കണ്ടെത്തി തടയുവാന്‍ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment