Ind disable

Sunday, April 11, 2010

നാനോ ടെക്നോളജിയുടെ ഭാവി സാധ്യതകള്‍

നാനോ ടെക്നോളജിയുടെ ഭാവി സാധ്യതകള്‍











അതിസൂക്ഷ്മവല്‍ക്കരണത്തിന്റെ (Micro Miniaturisation) സദ്ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചത് കമ്പ്യൂട്ടര്‍ ഇന്‍ഡസ്ട്രയാണല്ലോ. നാല്‍പതുകളുടെ രണ്ടാം പകുതിയില്‍ മുപ്പത് ടണ്‍ ഭാരവും മൂന്ന് ബെഡ്റൂം കെട്ടിടത്തിന്റെ വലുപ്പവുമുണ്ടായിരുന്ന 'ഏനിയാക്' കമ്പ്യൂട്ടറില്‍ നിന്ന് മേശപ്പുറത്തുപയോഗിക്കുന്ന ഡെസ്ക്ക്ടോപ് ഇനങ്ങളും ലാപ്ടോപും പോക്കറ്റ് കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുമെല്ലാം നിര്‍മ്മിക്കാനായത് ഇതിന്റെ ഫലമാണ്. 'സിലിക്കണ്‍' ഉപയോഗിച്ച് തയ്യാറാക്കുന്ന ഇപ്പോഴത്തെ മൈക്രോപ്രോസസ്സറുകളുടെ വലുപ്പം അതിന്റെ ഏറ്റവും താഴ്ന്ന പരിധിയിലെത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ സിലക്കണ്‍ മൂലകത്തിന് പകരം ആറ്റങ്ങളും ത•ാത്രകളും ഡി.എന്‍.എ. ഘടകങ്ങളുമെല്ലാം ഉപയോഗിച്ചുള്ള പുതിയ തലമുറ കമ്പ്യൂട്ടറുകള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ നാനോടെക്നോളജി കടന്നുവരികയാണ്. ഒരു പഞ്ചസാരത്തരിയുടെ വലുപ്പത്തിലുള്ള സ്ഥലത്ത് ലക്ഷം കോടിക്കണക്കിന് (ട്രില്യന്‍) ബൈറ്റുകള്‍ ശേഖരിച്ചുവെക്കാന്‍ കഴിയുന്ന ഡാറ്റാ സംഭരണ മാധ്യമങ്ങളാണ് ഇനി വരാന്‍ പോകുന്നത്.
ദ്രവ്യത്തെ (Matter) അതിന്റെ പരമാണു തലത്തില്‍ (Atomic Scale) കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് നാനോടെക്നോളജി. കമ്പ്യൂട്ടര്‍ സയന്‍സിനൊപ്പം ഭൌതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വ്യത്യസ്ത ശാസ്ത്രശാഖകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു നാനോമീറ്റര്‍ എന്നാല്‍ മീറ്ററിന്റെ നൂറ് കോടിയിലൊരംശമാണ്. നമ്മുടെ തലമുടിനാരിന്റെ വ്യാസം രണ്ട് ലക്ഷം നാനോമീറ്ററാണെന്ന് പറയുമ്പോള്‍ 'നാനോ'യുടെ സൂക്ഷ്മതലത്തിന്റെ വ്യാപ്തി ഊഹിക്കാമല്ലോ. ഒരു ആറ്റത്തിന്റെ വലുപ്പം നാനോമീറ്ററിന്റെ മൂന്നിലൊന്നാണെന്ന് പറയാം. നാനോടെക്നോളജിയുടെ വിവിധ വശങ്ങളും അതിന്റെ അനന്തസാധ്യതകളും അത്യന്തം ലളിതമായി വിവരിക്കുന്ന പുസ്തകമാണ് കെ. അന്‍വര്‍ സാദത്തിന്റെ 'നാനോടെക്നോളജി'.
പ്രകൃതിയിലെ സകല വസ്തുക്കളും ആറ്റങ്ങള്‍ ചേര്‍ന്നാണ് രൂപപ്പെടുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ഇപ്രകാരം ആറ്റങ്ങള്‍ സംയോജിപ്പിച്ച് പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന പ്രക്രിയ വളരെ ഉയര്‍ന്ന തോതിലും കാര്യക്ഷമത കുറഞ്ഞ രൂപത്തിലുമാണ്. വ്യക്തിഗത ആറ്റങ്ങളെ പെറുക്കിയെടുത്ത് കൈകാര്യം ചെയ്യാനുള്ള ശേഷി നാം ആര്‍ജ്ജിച്ചിരുന്നില്ലെന്ന് സാരം. ഇങ്ങനെ ആറ്റങ്ങളുടെയും അവ ചേര്‍ന്നുണ്ടാകുന്ന തന്‍മാത്രകളുടെയും രാസഗുണങ്ങള്‍ (അവ സംയോജിക്കുന്ന വിധം, വ്യത്യസ്ത ചാര്‍ജ്ജുകള്‍ പരസ്പരം ആകര്‍ഷിക്കുന്ന രീതി തുടങ്ങിയവ) കൃത്യമായി മനസ്സിലാക്കി അവയെ സംയോജിപ്പിച്ചുകൊണ്ട് അസാമാന്യ ഗുണങ്ങളുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുകയാണത്രെ നാനോടെക്നോളജിയിലെ പ്രധാന വെല്ലുവിളി.
വരും വര്‍ഷങ്ങളില്‍ നാനോടെക്നോളജി സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ നല്‍കുന്ന ചില സൂചനകള്‍ കാണുക. നാനോ മെഷീനുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആദ്യത്തെ പ്രവര്‍ത്തനം പ്രധാനമായും ശക്തിയേറിയ 'ഫൈബറുകള്‍' സൃഷ്ടിക്കുകയായിരിക്കും. അവസാനം വെള്ളം, ഭക്ഷണം തുടങ്ങി രത്നങ്ങളുടെ വരെ പകര്‍പ്പുകള്‍ (ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെ) എടുക്കാന്‍ നമുക്ക് കഴിയും. ഭൂലോകത്ത് നിന്ന് ഭക്ഷ്യ ദൌര്‍ലഭ്യം ഇല്ലാതാക്കാനുള്ള യന്ത്രങ്ങള്‍ വരും. അര്‍ബുദം ബാധിച്ച കോശങ്ങളെ ആക്രമിച്ച് അവയെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന നാനോ റോബോട്ടുകള്‍ നിലവില്‍ വരും. ഇവയാകട്ടെ സാധാരണ ഗുളികകള്‍ പോലെ നമുക്ക് വിഴുങ്ങാവുന്ന പരുവത്തിലുമായിരിക്കും. വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് നിലവിലുള്ള ഏറ്റവും പുതിയ സംവിധാനത്തെക്കാള്‍ ആയിരം മടങ്ങ് കാര്യക്ഷമതയുള്ള പ്രത്യേക ശസ്ത്രക്രിയകള്‍ നടത്താന്‍ ശേഷിയുള്ള 'നാനോസര്‍ജന്‍മാര്‍' കര്‍മ്മ നിരതരാകും. ഇവര്‍ നമ്മുടെ ശരീരത്തിനകത്തോ പുറത്തോ ചെറിയൊരു മുറിവു പോലും സൃഷ്ടിക്കാതെയാണ് ശസ്ത്രക്രിയ നടത്തുക. മനുഷ്യനെ അലട്ടുന്ന വാര്‍ദ്ധക്യമെന്ന പ്രക്രിയ മന്ദഗതിയിലാക്കാനോ ഒരുപക്ഷെ വിപരീത ദിശയിലാക്കാനോ കഴിയുന്ന രീതിയില്‍ ആയുര്‍ദൈര്‍ഘ്യ സങ്കല്‍പങ്ങള്‍ മാറ്റിമറിക്കപ്പെടും. മനുഷ്യന്റെ മുഖഛായ മാറ്റുന്ന തരത്തില്‍ ആറ്റങ്ങളെ പുനക്രമീകരിച്ച് കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ അവയവങ്ങളുടെ ആകൃതി വ്യത്യാസപ്പെടുത്താന്‍ കഴിയും.
പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളില്‍ ക്രിയാത്മകമായ ഇടപെടലിന് അവസരം ലഭിക്കും. ഓസോണ്‍ പാളിയുടെ ഘനം പുനസൃഷ്ടിക്കാനുതകുന്ന നാനോറോബോട്ടുകള്‍ നിലവില്‍ വരും. ജല സ്രോതസ്സുകളില്‍ നിന്ന് മലിന പദാര്‍ത്ഥങ്ങള്‍ തനിയെ മാറ്റപ്പെടും. ഏറെ പ്രധാനപ്പെട്ടത് നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കുന്ന നിര്‍മ്മാണ വസ്തുക്കള്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നില്ല എന്നതാണ്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ആശ്രയിക്കേണ്ട നിലവിലെ അവസ്ഥ, ഇവയെ സൃഷ്ടിക്കാന്‍ കഴിയുന്ന നാനോമെഷീനുകളുടെ ആവിര്‍ഭാവത്തോടെ ഇല്ലാതാകും.
പുതിയ പദാര്‍ത്ഥങ്ങളും ഉപകരണങ്ങളും സൃഷ്ടിക്കാനുതകുന്ന രൂപത്തില്‍ ആറ്റങ്ങളെ പുനക്രമീകരിക്കാന്‍ അവസരം നല്‍കുന്ന നാനോടെക്നോളജി സാധ്യതകളുടെ അതിരുകളില്ലാത്ത മാനങ്ങളാണ് തുറന്നുകാട്ടുന്നത്. കരിയും (Coal) വജ്രവും (Diamond) കാര്‍ബണ്‍ ആറ്റങ്ങള്‍ വ്യത്യസ്ത രൂപത്തില്‍ കൂടിച്ചേര്‍ന്നാണ് ഉണ്ടാകുന്നത് എന്ന വസ്തുത ഓര്‍മ്മിക്കുക. ചെലവ് കുറഞ്ഞ ഒരു ഇന്ധന സ്രോതസ്സായും വിലകൂടിയ ആഡംബര വസ്തുവായും പ്രയോജനപ്പെടുത്തുന്ന ഈ രണ്ട് പദാര്‍ത്ഥങ്ങള്‍ ഒരേ മൂലകത്തിന്റെ വകഭേദങ്ങളാണല്ലോ. ഇവയെ അറ്റോമിക് തലത്തില്‍ പുനക്രമീകരിക്കാന്‍ കഴിയുന്ന സങ്കേതങ്ങള്‍ ലഭ്യമാവുന്ന ഒരവസ്ഥ മാത്രം ആലോചിച്ചാല്‍ ഈ സാധ്യതകള്‍ നമുക്ക് ബോധ്യമാവും. നാം കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നാം നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളും കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം ഇപ്രകാരം നാനോടെക്നോളജിയുടെ സ്വാധീനത്തിലാകുന്ന കാലം അതിവിദൂരമല്ലെന്നാണ് വിദഗ്ദര്‍ അനുമാനിക്കുന്നത്.

1 comment:

  1. I like this post very well.because i have a essay about this matter on 4/10/2011

    ReplyDelete